Sunday, March 6, 2011

കാല്പ്പാടുകള്‍ നോക്കി

നടന്നു നീങ്ങിയ നാട്ടു വഴികള്‍ക്ക് ഓര്‍മകളുടെ ഗന്ധമാണ് .അപ്പുപ്പന്റെ കൈയും പിടിച്ചു ലോകത്താരെയും ഇനി പേടിക്കാനില്ല എന്ന ഭാവത്തില്‍ നടന്നു നീങ്ങിയപ്പോള്‍ അറിഞ്ഞിരുന്നില്ല ആ വഴികള്‍ എന്നും മനസ്സില്‍ നിറയ്ക്കുക ആ ഓര്‍മ്മകള്‍ മാത്രമാണെന്ന്. ആ ഓര്‍മ്മകള്‍ നീക്കിവേച്ചാല്‍ ജീവിതത്തില്‍ സ്ഥാനമില്ലാത്തെ വഴികള്‍.
കൈപിടിച്ച് പോയ കാലും മുതല്‍ മാത്രമേ ഓര്മ എന്നവകാഷപ്പെട്ടുകൊണ്ട് എന്തെങ്കിലും പറയാന്‍ കഴിയു , യാത്രകള്‍ അതിനും എത്രയോ മുന്‍പ് ആരംഭിച്ചു കഴിഞ്ഞു. തല ഉറചിട്ടില്ലാത്തെ , ചിന്തകള്‍ ജനിച്ചിട്ടില്ലാത്ത , കരയാനും ഭക്ഷണം കഴിക്കാനും മാത്രം വായ തുറക്കുന്ന കുഞ്ഞിനേയും കൊണ്ട് അമ്മുമ്മയും അപ്പുപ്പനും കയറിയിറങ്ങിയ നാട്ടു വഴികളും , പുരയിടങ്ങളും, പറമ്പുകളും ഓര്‍മയുടെ അങ്ങേയറ്റത്തുപോലും ഇല്ല .
ചോറുണ്ണാന്‍ കൂട്ടാക്കാതെ വഴക്കിടുന്ന എന്നെ കൈയിലെടുത്തു കൊറ്റിയെ കാണിക്കാന്‍ കൊണ്ട് പോകുന്ന അപ്പുപ്പന്റെ കഴിത്തില്‍ അള്ളിപ്പിടിച്ചു കിടക്കുന്ന ഞാന്‍ , ആ എന്നെ സങ്കല്‍പ്പിക്കാന്‍ കഴിയും , പക്ഷെ ആ യാത്ര എന്ന അനുഭവം സങ്കല്‍പ്പത്തിനും അതീതമാണ്. അന്ന് ആ തോളില്‍ ഇരിക്കുന്ന എനിക്ക് ആ യാത്രകളുടെ വില  അറിയുമോ എന്നറിയില്ല , ഇന്ന് ആ യാത്രകള്‍ വിലമതിക്കാനാവാത്തതാണ്.
പെരുമ്പാമ്പ് ഉണ്ടെന്നു പറഞ്ഞു പേടിച്ചിരുന്ന പൊളിഞ്ഞ വീടും കഴിഞ്ഞു തൂങ്ങി വീഴാറായി നില്‍ക്കുന്ന ട്രാന്‍സ്ഫോര്‍മറിന്റെ താഴെക്കൂടെ നടന്നു മീനച്ചിലാറിന്റെ കൈവഴിയുടെ കരയിലൂടെ നടന്നു നീങ്ങുന്നെ അപ്പുപ്പന്റെ കൈയില്‍ തുങ്ങി കിടക്കുന്ന ഒരു കുഞ്ഞി പെണ്ണിനെയും എളിയില്‍ കയറിയ ഇരിക്കുന്ന ചെക്കനെയും പുറകെ നടന്നു വരുന്ന ഒരു വഴിയത്രക്കാരിയെപ്പോലെ നോക്കി കാണാനേ കഴിയുന്നൊളള്.അവരുടെ സംഭാഷണങ്ങളും പൊട്ടിച്ചിരികളും പുറകില്‍ നടന്നു വരുന്ന എന്റെ  ചെവിയില്‍ എത്തുമ്പോള്‍ അവ്യെക്തമാകുന്നു.
വഴിയില്‍ കുശലം ചോദിച്ചിരുന്ന വാസു അപ്പുപ്പനും , പോട്ടനെപ്പോലെ ചിരിച്ചു എല്ലാ വീടിന്റെയും ഗേറ്റുകള്‍ വലിച്ചു സാക്ഷയിട്ടിരുന്ന  ചന്ദ്രമ്മാവനും, “വലുതാകുമ്പോ അപ്പുപ്പനെ പോലെ വക്കീലാകുവോ?”എന്നുറക്കെ വിളിച്ചു ചോദിക്കുന അച്ചായനെയും കാലം മാറ്റിയിരിക്കുന്നു, ചന്ദ്രമ്മാവനെ ഭൂമിയില്‍ നിന്നും തന്നെ.

പരാതികള പറഞ്ഞു പറഞ്ഞു മുഖം ഭീകരമായ ‘ദുര്‍വാസാവിനെ’  കാണുമ്പോള്‍ അപ്പുപ്പന്റെ മുണ്ടിന്റെ മറവില്‍ ഒളിക്കുന്ന എന്നെയും തോളത്തു തല വെച്ചു കണ്ണ് മറയ്ക്കുന്ന മോനെയും ചേര്‍ത്തുപിടിച്ചു വേഗത്തില്‍ കുഷലമാന്വേഷിച്ചു ഒഴിവാക്കുന്ന അപ്പുപ്പന്റെ മുണ്ടിന്റെ മണം മൂക്കിന്റെ തുമ്പത്ത് ഇരിക്കുംപോലെ ,
പാതിരാത്രിക്ക് മെഴുകുതിരി വെട്ടത്തില്‍ പാള വിശറി വീശി “മലയാപ്പുലയനാ  മാടത്തിന്‍ മുറ്റത്ത്” പാടി തോട്ടില്‍ ആട്ടുന്ന അപ്പുപ്പന്റെയും അമ്മുംമെടെയും ഒച്ച കേട്ടാണ് ഇന്നും ഉറങ്ങുന്നത്. ശ്വാസം വലിക്കാന്‍ കഷ്ടപ്പെട്ട് ചിണുങ്ങി കരയുന്ന എന്റെ തോളത്തിട്ടു നടക്കുന്ന അപ്പുപ്പന്റെ നിഴലില്‍ നോക്കി മറ്റൊരാളെ പോലെ മാറിനില്‍ക്കുന്നു.
പൊള്ളിയ കാല് മരുന്ന് വെച്ചു കെട്ടാന്‍ പോയപ്പോ വേദന സഹിക്കാഞ്ഞു അപ്പുപ്പന്റെ കൈ കടിച്ചു പറിച്ച കുഞ്ഞു..വേളുത്ത ചുവരുകളെ പെന്‍സില്‍ മുനകുത്തി വേദനിപ്പിച്ച , കിണറ്റില്‍ ആരും കാണാതെ എത്തി നോക്കിയിരുന്ന ആ കുഞ്ഞു ചിരിച്ചോണ്ട് അപ്പുപ്പന്റെ മേശമേല്‍ കിടന്നു മറിയുന്നു . ഫൌണ്ടന്‍ പേനയില്‍ മഷി കോരിയൊഴിച്ചു വെള്ള കടലാസുകളില്‍ വരച്ചു കളിക്കുന്നു, ഒഴുകിയിറങ്ങുന്ന മഷി കൈയില്‍ നിന്നു ഇറ്റിറ്റു നിലത്തേക്ക് വീഴുന്നു....നിലത്ത് തലം കെട്ടി നില്‍ക്കുന്ന നീല മഷിയില്‍ അതിന്റെ കുഞ്ഞിക്കണ്ണുകള്‍ തെളിഞ്ഞു കാണാം...
ഓര്‍മ്മകള്‍ ഇറ്റിറ്റു വീഴുകയാണ്...ഒരു വല്യ മാഷിക്കുപ്പിയില്‍ മുക്കി എന്റെ വിരലുകള്‍ ഓര്‍മകളെ വരച്ചിടാന്‍ ശ്രമിക്കുന്നു.....അനുഭവങ്ങള്‍ വരച്ചിടാന്‍ ശ്രമിക്കുന്നു..നടന്ന കാര്യങ്ങള്‍ കഥ പറയും പോലെ പറയാം, പക്ഷെ ഉള്ളില്‍ അനുഭവിച്ച വികാരത്തെ കൃത്യമായി കടലാസ്സില്‍ പകര്‍ത്താന്‍ കഴിയുമോ , എനിക്ക് കഴിയില്ല ...കഴിയണമെങ്കില്‍ എന്റെ കണ്ണീരിന്റെ നനവ്‌ അതില്‍ പടര്‍ന്നു പിടിച്ചാലും അക്ഷരങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കണം..മങ്ങാതെ മറയാതെ.....

Saturday, March 5, 2011

കോല്മഷി

സ്ലേറ്റ് പെന്‍സില് സ്ലേറ്റില്‍ ഒരയുന്ന ശബ്ദം കേട്ടാല്‍ അവന്റെ ചെവി പുളിക്കും. പെന്‍സില്‍ ഒന്നോടിച്ചു ഒടിഞ്ഞ ഭാഗം കൊണ്ടാണ് എപ്പോഴും അവന്‍ എഴുതാറു. മൊട്ട വരച്ചു തൊപ്പി ഇട്ടു എഴുതുന്ന ‘ക’ യും ‘റ’ വരച്ചു ഒന്നെഴുതി കൂട്ടി യോജിപ്പിക്കുന്ന ‘വ’ യും ചീനച്ചട്ടി വരച്ചു അടിയില്‍ ‘റ’ തിരിചിടുന്ന ‘ഋ’ വും ഒക്കെ കൊണ്ട് ആ സ്ലാറെ നിറഞ്ഞു കവിഞ്ഞു . പഴയതിനെയൊക്കെ മായ്ച്ചു പുതിയത് എഴുതാന്‍ വേണ്ടി അവന്‍ കൊലുമഷി തിരഞ്ഞു, മെഴുക് തേച്ച പോലെ തിളങ്ങുന്ന ഇളം പച്ച ഇലകളും നിറമില്ലാത്ത തണ്ടുമായി നില്‍ക്കുന്ന കൊലുമഷി പയ്യെ മണ്ണില്‍ നിന്നുയര്‍ത്തി, വേരില്‍ പതിഞ്ഞ മണ്ണ് കുടഞ്ഞു , തണ്ടോടിച്ചു അവന്‍ സ്ലേറ്റ് തുടച്ചു..തണ്ടില്‍ നിറഞ്ഞു നിന്ന ജലം സ്ലേറ്റ് വൃത്തിയാക്കി.
ചുവന്ന നിറത്തില്‍ മുക്കിയിട്ടിരുന്ന കോല്മഷിയുടെ തണ്ട് ചുവന്നു...ചെടിയുടെ ഞരമ്പുകള്‍ നിറത്തിനെ വലിച്ചെടുത്തു..നാഡികളില്‍  രക്തം ഓടുന്നത് പോലെ വെള്ളം ആ ചെടിയിലൂടെ സഞ്ചരിക്കുന്നത് അവന്‍ കണ്ടു...കോല്മഷി നിറങ്ങളെ വലിച്ചെടുക്കുന്നു....
അവന്‍ പല കോല്മഷികള്‍ പറിച്ചു വേരുകള്‍ പല നിറങ്ങളില്‍ ആഴ്ത്തി....നിറങ്ങള്‍ വേരിന്റെ അഗ്രത്തിലൂകെ കയറി, കോശങ്ങളിലൂടെ  അരിച്ചിറങ്ങി തണ്ടിലേക്ക് കയറി.....നിറത്തിന്റെ കടന്നു കയറ്റം അവന്‍ നോക്കി കൊണ്ടിരുന്നു....വൈകിട്ടായപ്പോള്‍ എല്ലാ ചെടികളും നിറം കുടിച്ചു തീര്‍ത്തിരുന്നു..പുതിയ നിറം സ്വീകരിച്ചു നിന്ന ചെടികളെ അവന്‍ പരിശോദിച്ചു....നിറമില്ലാത്തതിലും നല്ലത് നിറമുള്ള കോല്മഷികള്‍ ആണെന്ന് അവനു തോന്നി....ഭൂമിയില്‍ നിന്നിരുന്ന കോല്മാഷികളെ മൊത്തം പറിച്ചെടുത്ത് അവന്‍ നിറങ്ങളില്‍ മുക്കി കാത്തിരുന്നു...നിറങ്ങളില്‍ കിടന്ന ചെടികള്‍ തളര്ന്നവശരായി തല താഴത്തി കിടന്നു...ഭൂമിയില്‍ ഇനി ചെടികള്‍ ബാക്കി ഇല്ല...നിറമില്ലാത്ത കോല്മഷികള്‍ ഇനി ഇല്ല....
പരീക്ഷണം  തുടരാന്‍ അടുത്ത ദിവസം എത്തിയ കുഞ്ഞിനെ കാത്തിരുന്നത് കരിഞ്ഞു തുടങ്ങിയ കോല്മഷികള്‍ ആയിരുന്നു...


മയില്‍പ്പീലി



മയിലുകള്‍ പറക്കുന്നത് ആദ്യമായി കാണുന്നത് ഹോസ്റെലിന്റെ ടെറസില്‍ വെച്ചായിരുന്നു.ഒരുമരത്തില്‍ നിന്നും മറ്റൊന്നിലേക്ക് മയില്പ്പീലിക്കെട്ടിന്റെ ഭാരമറിയാതെ ആണ്‍ മയില്‍ പറന്നിറങ്ങുന്ന കാഴ്ച നോക്കിയിരുന്നു പോയി.പച്ചയും നീലയും കലര്‍ന്ന പീലി ഇലകളില്‍ നിന്ന് തിരിച്ചറിയുക ശ്രമകരമായിരുന്നു. മയില്‍പ്പീലി സ്വന്തമായുള്ള മയിലിനോട്  അസൂയ തോന്നിയ കാലം. അച്ഛന്റെ കൈയും കാലും പിടിച്ചു വാങ്ങിയ മയില്‍പ്പീലി പുസ്തക
ത്താളിനുള്ളില്‍ പെറ്റ് പെരുകാന്‍ അന്ന് സൂക്ഷിച്ചു വെച്ചിരുന്നു , പക്ഷെ വെട്ടം കണ്ടാല്‍ അത് ചത്ത്‌ പോകുമെന്ന് ആരും പറഞ്ഞു തന്നിരുന്നില്ല.എപ്പോഴൊക്കെയോ വെട്ടം എന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്തു മയില്പ്പീലിയെ ചെന്ന് കണ്ടു, അതിനെ കൊന്നു.
സോക്ക്സ് പൂക്കള്‍ നിറച്ച ഒരു പെട്ടിയില്‍ അന്നവള്‍ ഒരു മയില്‍പ്പീലിയും വെച്ചിരുന്നു, എന്റെ കൊതി അറിഞ്ഞാവണം.
എന്നോടുള്ള വഴക്കില്‍ മോന്‍ പിചിക്കീറിയ മയില്പ്പീലിത്തുണ്ടുകള്‍ എന്റെ കണ്ണീരില്‍ നനഞ്ഞു കുതിരുന്നു തറയോട് പറ്റിക്കിടന്നു.നനഞ്ഞു കുതിര്‍ന്ന ഒരു തുണ്ട് ഞാന്‍ ഉടുപ്പില്‍ തുടച്ചു വീണ്ടും പുസ്തകത്തില്‍ വെച്ചു, എന്റെ കണ്ണീരു  കുടിച്ചു അതിനു വളരാന്‍ പറ്റിയെങ്കിലോ.
മയില്പ്പീളിക്കണ്ണിലെ നിറങ്ങളെ നോക്കി കടലാസ്സില്‍ പകര്‍ത്താനുള്ള എന്റെ അക്ഷീണ പരിശ്രമങ്ങളെ പരാജയത്തിന്റെ ഉപ്പ് അറിയിച്ച മയില്പ്പീലിയെ വരയ്ക്കുന്നത് ഞാന്‍ വെറുത്തിരുന്നു .വരയ്ക്കാന്‍ എനിക്കറിയില്ല എന്ന് അംഗീകരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല .എന്റെ കൈകള്‍ക്കും നിറങ്ങള്‍ക്കും വഴങ്ങാതെ മയില്‍പ്പീലി എന്റെ കണ്ണുകള്‍ക്ക്‌ മുന്‍പില്‍ എന്നും അഹങ്കാരത്തോടെ നിന്നു.
അഷ്ടമിരോഹിണി ദിനത്തില്‍ കൃഷ്ണനാകാന്‍ തലയില്‍ മയില്‍പ്പീലിയും കുത്തി അമ്മുംമയുടെ പിറകെ നടന്നു കരഞ്ഞു ,തിളക്കമുള്ള മഞ്ഞ സാരി താര്‍ ഉടുത്തു സ്ലൈടില്‍ ഉറപ്പിച്ച മയില്‍പ്പീലിയും കൊണ്ട് ജനലിന്റെ പടിയില്‍ നിന്നു ഘോഷയാത്ര കണ്ടുകൊണ്ടിരിക്കുമ്പോള്‍
എണ്ണയുള്ള മുടിയില്‍ സ്ലൈടിനു പിടികൊടുക്കാതെ ഊരി വന്നു നെറ്റിയില്‍ കിടന്ന മയില്‍പ്പീലി കൈകൊണ്ടു വകഞ്ഞു മാറ്റി കുട്ടി കൃഷ്ണന്മാരെയും രാധമാരെയും ആവേശത്തോടെ കണ്ടുകൊണ്ടിരുന്നു.
പീലിയുടെ അറ്റം മുഖത്തുഴിഞ്ഞു ഇക്കിളിയാക്കിയിരുന്ന കൂട്ടുകാരിയുടെ പേരിന്നു ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല .
ഹോം വര്‍ക്ക് ഉണ്ടോ എന്നറിയാന്‍ ഇന്നലെ പുസ്തകം തുറന്നപ്പോള്‍ അതിന്റെ ഉള്ളില്‍ പെറ്റ് പെരുകാന്‍ എന്റെ മകന്‍, വെട്ടം കാണിക്കാതെ സൂക്ഷിച്ചിരിക്കുന്ന പീലി .മയില്‍പ്പീലി കുഞ്ഞുങ്ങളെ പ്രസവിക്കേണ്ട ആ പീലി ഭദ്രമായി ഞാന പുസ്തകത്തിനുള്ളില്‍ തിരികെ വെച്ചു , പെറ്റ് പെരുകി അതോരായിരം മയില്‍പ്പീലി കുഞ്ഞുങ്ങളെക്കൊണ്ട് ഈ വീട് നിറയ്ക്കട്ടെ .
                                                                                                       

കണ്ണടയിലൂടെ കാണുന്നത്

ഞാന്‍  എന്താണ്  ലോകം  എന്ന്  തിരിച്ചറിഞ്ഞത്  കഴ്ച്ചകളിലൂടെയാണ് .കണ്ണില്ലാത്ത  ഒരാള്‍   ഇരുട്ടിന്റെ  നാരുകള്‍  കൂട്ടി  നെയ്യുന്ന  ലോകത്തിനു  കാഴ്ചയുടെ  അകമ്പടി  ആവശ്യമില്ല , ഇരുട്ടിന്റെ  ഇഴകലാല്‍   ഇരുട്ടില്‍  നെയ്ത  അവരുടെ  ലോകം  ഇരുട്ടില്‍  ഒതുങ്ങുന്നു..വെളിച്ചം നിഷേധിക്കപ്പെട്ട    ലോകത്തേക്കിരച്ചുകയറുന്ന  ശബ്ദം ,വെളിച്ചം  വീണു  പ്രകാശിപ്പിച്ചു  നിറങ്ങളേകുന്ന എല്ലാ വസ്തുക്കളിലും തട്ടി  ,ചിതറിയ  ധ്വനികളായി കാതുകളിലൂടെ  കയറിയിറങ്ങി  തരംഗങ്ങള്‍  സൃഷ്ടിക്കുന്നു ...ഇരുള്‍  മരിച്ച  ലോകത്തിന്റെ  മുഖം ശബ്ദം  അവര്‍ക്ക്  മുന്‍പില്‍  തുറന്നുകാട്ടുന്നു..വെളിച്ചം  കൈയൊഴിഞ്ഞ  ജീവിതങ്ങളെ  ഇരുളില്‍  തട്ടിത്തടഞ്ഞു  വീനുപോവാതെ  ജീവിതത്തിലേക്ക്  നടത്തുന്നു....

ലോകം  ഒന്നേ  ഒള്ളു...അതുപോലെ  തന്നെ  സത്യവും...അത്  സ്വീകരിക്കുന്നവന്റെ  കാഴ്ച്ചപ്പടിനോത്തു  മാറാന്‍  തയ്യാറായി  രണ്ടും  നില്‍ക്ക്കുന്നു ...
വിരോദാഭാസം ..ഒന്നേ  ഒള്ളുവെങ്കില്‍  അതില്‍  നിന്ന്  പലതുണ്ടാകുന്നതെങ്ങനെ.. ഞാന്‍  കാണുന്നത് , എന്റെ  സങ്കല്പവും എന്റെ  ഭാവനയും  എന്റെ  അനുഭവങ്ങളും  കൂട്ടിക്കുഴച്ചു  ഞാനുണ്ടാക്കിയ  ലോകം
മാത്രം..കാണാന്‍  ആഗ്രഹിക്കുന്ന ,അനുഭവിക്കാന്‍  ആഗ്രഹിക്കുന്ന ,എന്‍റെ ശ്രദ്ധ  ആകര്‍ഷിക്കുന്ന  ലോകത്തിന്റെ  ഒരു  ഭാഗം  മാത്രമെടുത്ത്  ഞാന്‍  എന്റെ  ലോകമാക്കി  അതില്‍  ഒതുങ്ങുന്നു....യഥാര്ത്യത്തിന്റെ  ഒരു  പൂള്  മാത്രം  ചെത്തി  അത്  ഭക്ഷിച്ചു  ജീവിക്കുന്ന  ജീവി...ഒരു   പക്ഷെ   ഫലത്തെ  പൂര്‍ണമായി  വിഴുങ്ങാന്‍  കഴിവില്ലാത്തതുകൊന്ദവം ..  കഴിവില്ലായ്മ  ചെന്നവസാനിക്കുന്നത്  ഒരിക്കലും  യഥാര്‍ത്ഥ്യം  എന്നാ  ഫലം  ഉണ്ടാകുന്നില്ല  എന്ന  മണ്ടത്തരത്തില്‍  ആകരുത്....

ലോകം എന്റെമുന്‍പില്‍   ചുരുളഴിയുന്നത്   കണ്ണിലൂടെയാണ്.കണ്ണാകുന്ന   ജാലകം  തുറന്നു  വിരിച്ചു  കാഴ്ചകള്‍ക്കായി ഒരു  കൊച്ചു  കുഞ്ഞിന്റെ  കൌതുകത്തോടെ  ജനാലക്കമ്പികളില്‍ ഞാന്‍   ഞാന്നു  കിടക്കുന്നു....

വളര്‍ന്നത്‌ വായനയിലൂടെ അല്ല ..കേട്ടറിഞ്ഞ  കഥകളും  ഒരു  പിടി അനുഭവങ്ങളും ആണ് ആകെ മുതല്‍.ജീവിച്ചു  പഠിച്ച  പാഠങ്ങള്‍  മാത്രം...നിറങ്ങള്‍  പടര്‍ന്ന  ലോകം എനിക്ക്   മുന്‍പില്‍ തുറന്നു കാട്ടുന്ന എന്റെ  കണ്ണുകളോട് നന്ദി പറഞ്ഞു   കൊള്ളുന്നു..എന്റെ പ്രായത്തിനൊത്ത് ,വളര്‍ന്ന  ഭാവനകള്‍ക്കും  ചിന്തകള്‍ക്കും  ഒത്തു ,  മനോഹരലോകത്തിനെ  പലകോണില്‍ നിന്നും  എനിക്കായി  പകര്‍ത്തിയ  എന്റെ  കണ്ണുകളെ..കാഴ്ചകള്‍ക്ക്  മങ്ങലേറ്റ  കാലത്ത്ഞാന്‍  വാങ്ങി  വെച്ച  രണ്ടു  ചില്ലുകള്‍ക്കിടയിലൂടെ  നിങ്ങളെന്നെ  കാണിച്ച  ജീവിതം  മാത്രം  ആധാരമാക്കി  ഞാന്‍  യാത്ര  തുടങ്ങുകയാണ് ...എന്റെ  കണ്ണുകള്‍  , അവയ്ക്ക്  മുന്‍പില്‍  ഉറപ്പിച്ച  കണ്ണടയിലൂടെ , കാണുന്ന  ചില  കാഴ്ചകളിലൂടെ....